കേരളം
ബ്രഹ്മപുരം; തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം; പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ വിഷപ്പുക കൊച്ചിയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ നാല് ദിവസമായി തീ പിടിക്കുന്നത് തുടരുകയാണ്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് ചിലയിടങ്ങളിൽ നേരിയ ആശ്വാസമുണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പുക വ്യാപിക്കുന്നതും തീ അണയാത്തതും ആശങ്കയായി നിൽക്കുന്നു. ശ്വാസ തടസം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ ചികിത്സ തേടണം. ആശുപത്രികളോട് തയ്യാറായി ഇരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് കത്തുന്നതിനാൽ അതിന്റെ മണവും വ്യാപകമായുണ്ട്. കലൂർ, പാലാരിവട്ടം ഭാഗങ്ങളിൽ രാത്രിയിൽ പുക മൂടിയ നിലയിലായിരുന്നു. റോഡ് പോലും കാണാത്ത അവസ്ഥയിലായിരുന്നു. രാവിലെ കാഴ്ചയിൽ പുക അൽപ്പം കുറഞ്ഞിട്ടുണ്ട്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഇന്ന് ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ അത്യാവശ്യ സാഹചര്യങ്ങളിൽ ഒഴിച്ച് പകൽ സമയത്ത് വീടിനുള്ളിൽ തന്നെ കഴിയണമെന്ന് കലക്ടർ ഇന്നലെ നിർദ്ദേശിച്ചിരുന്നു. ആരോഗ്യ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നടപടി.
കടകളും സ്ഥാപങ്ങളും അടച്ചിടാൻ കർശന നിർദേശമില്ല. എന്നിരുന്നാലും കഴിയുന്നതും സ്ഥാപനങ്ങൾ അടച്ചിടണം. പൊതുജനങ്ങളും സ്ഥാപന ഉടമകൾ സഹകരിക്കണമെന്ന് കലക്ടർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീയണയ്ക്കൽ ശ്രമം നിലവിലെ രീതിയിൽ തന്നെ തുടരാനാണ് തീരുമാനം. 20 ഫയർ എഞ്ചിൻ യൂണിറ്റുകൾക്ക് പുറമേ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കും.
തൊട്ടടുത്തുള്ള പുഴയിൽ നിന്ന് വെള്ളം പമ്പു ചെയ്യാനായി ശക്തിയുള്ള പമ്പുകൾ ആലപ്പുഴയിൽ നിന്നെത്തിക്കും. സഹായത്തിനായി വ്യോമസേനയുടെ കോയമ്പത്തൂർ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ ഹെലികോപ്റ്ററുകൾ എത്തിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
നേവിയുടെ ഹെലികോപ്റ്റർ എത്തിച്ച് തീയണക്കാൻ ശ്രമിച്ചപ്പോൾ താഴെ നിന്ന് തീണയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ നിലവിൽ ഹെലികോപ്റ്ററുകൾ എത്തിക്കേണ്ട എന്നാണ് തീരുമാനമെന്നും കലക്ടർ വ്യക്തമാക്കി. തീ ആളിക്കത്തുന്നത് നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാൽ മാലിന്യ കൂമ്പാരത്തിന്റെ അടിയിൽ നിന്ന് തീ പുകയുന്നതാണ് പ്രശ്‌നമെന്നും കലക്ടർ വ്യക്തമാക്കിയിരുന്നു.