കേരളം
ബസ് ചാര്‍ജ് കൂട്ടണം, സ്വകാര്യ ബസുടമകള്‍ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാനൊരുങ്ങുന്നു
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകള്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതലാണ് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയത്. ഉപാധികളോടെയാണ് സര്‍വീസ് നടത്താന്‍ അനുമതി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താനാണ് അനുവദിച്ചത്.
ഇതനുസരിച്ച് ഇന്ന് ഒറ്റയക്ക നമ്പറിലുള്ള ബസുകളാണ് സര്‍വീസ് നടത്തുന്നത്. വരുന്ന തിങ്കളാഴ്ചയും ബുധനാഴ്ചയും വെള്ളിയാഴ്ചയും ഇരട്ടയക്ക നമ്പറിലുള്ള ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തും. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും ഒറ്റ അക്ക നമ്പർ ബസുകളാണ് നിരത്തിൽ ഇറങ്ങേണ്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധനവില വല്ലാതെ ഉയർന്നതും നിരക്ക് വർദ്ധന നിത്യേന തുടരുന്നതും കണക്കിലെടുക്കുമ്പോൾ ഭീമമായ നഷ്ടം സഹിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് മിക്കവരും. നികുതിയിൽ ഇളവ് അനുവദിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ സർവീസ് ലാഭകരമാവില്ലെന്നു ബസ് ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.ഒന്നര മാസമായി സ്വകാര്യ ബസുകൾക്ക് ഓട്ടമില്ല.
അയ്യായിരത്തോളം രൂപ പ്രതിദിനം ചെലവിടേണ്ടി വരുമ്പോൾ ഇന്നത്തെ അവസ്ഥയിൽ പ്രതീക്ഷിക്കുന്നത് ഏതാണ്ട് 2000 രൂപയാണ്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ഒരു ലിറ്റർ ഡീസലിന് 67 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 92.42 രൂപയിൽ എത്തിനിൽക്കുകയാണ്. ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം ദിവസം 8000 രൂപയെങ്കിലും വരും ചെലവ്. കനത്ത നഷ്ടം സഹിച്ച് എത്ര നാൾ സർവീസ് തുടരാനാവുമെന്ന ആധിയിലാണ് ഉടമകൾ.