കേരളം
പുത്തന്‍ കറൻസികളെത്തി: മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് 825 കോടി
കോഴിക്കോട് ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കാൻ വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്ക് 500 കോടി രൂപയെത്തി. മലപ്പുറത്തും കോഴിക്കോടുമായി 825 കോടി രൂപയാണ് എത്തിയത്.
ഇതിൽ 500 കോടി രൂപ കോഴിക്കോട് ജില്ലയിലേയും 325 കോടി രൂപ മലപ്പുറം ജില്ലയിലേയും ദേശസാൽകൃത ബാങ്കുകളിലേക്കുമുള്ളതാണ്.
തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കറൻസിയുമായി നാല് വാഗണുകൾ ഉൾപ്പെട്ട പ്രത്യേക പാർസൽ വണ്ടികളെത്തിയത്.
മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ വിവിധ ബാങ്കുകളിൽ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണിൽ രാത്രി ആർ.ബി.ഐ.യിലേക്ക് കൊണ്ടുപോയി. ജില്ലയിലെ കറൻസി ചെസ്റ്റുകളുള്ള വിവിധ ബാങ്കുകളിലേക്ക് ഇവ എത്തിച്ചു.
കനത്ത സുരക്ഷയൊരുക്കിയാണ് ഇവ വിവിധ ബാങ്കുകളിലെത്തിച്ചത്.
റെയിൽവേ സ്റ്റേഷനിലും പുലർച്ചെ മുതൽ റെയിൽവേ പോലീസിന്റെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും എ.ആർ. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു കാവൽ ഒരുക്കിയത്.
ഇതിനായി വിവിധയിടങ്ങളിലായി സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.