കേരളം
കൂടത്തായി കേസ്; മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം അനുവദിച്ചു
കൂടത്തായി കൊലപാതക പരമ്പരക്കേസിൽ മൂന്നാം പ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളിൽ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രതിചേർക്കപ്പെട്ട അഞ്ച് കേസുകളിലും പ്രജികുമാറിന് ജാമ്യം കിട്ടി. നടപടികൾ പൂർത്തിയായാൽ പ്രജികുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാം.
കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ പ്രജികുമാറിന് ജാമ്യം അനുവദിച്ചത് .അമ്പതിനായിരം രൂപ,രണ്ട് ആൾ ജാമ്യം എന്നീ വ്യവസ്ഥളിന്മേലാണ് ജാമ്യം അനുവദിച്ചത്. കോടതിയുടെ മുൻകൂർ അനുമതി ഇല്ലാതെ കോഴിക്കോട് ജില്ലക്ക് പുറത്ത് പോകരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളും ഉണ്ട്.
അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി ജയിലില്‍ ജയിലില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ചതായി ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ മൂന്നു വട്ടം വിളിച്ചെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെമോ വിലക്കിയിട്ടും ജോളി വിളിക്കുകയായിരുന്നെന്നും മറ്റ് സാക്ഷികളെയും വിളിച്ചിട്ടുണ്ടാകാമെന്നും കൊല്ലപ്പെട്ട റോയ് തോമസിന്‍റെ സഹോദരിയും കേസിലെ പ്രധാന സാക്ഷിയുമായ രഞ്ജി പറഞ്ഞു. ജോളിക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണ് അനുവദിക്കുന്നതെന്ന് മറ്റൊരു സാക്ഷിയായ ബാവയും പറഞ്ഞു.
ജോളി, മൊബൈൽ നമ്പറിൽ നിന്നു തന്നെയാണ് വിളിച്ചതെന്ന് മകൻ റെമോ പ്രതികരിച്ചു. മെയ് മാസത്തിലാണ് ഫോൺ വിളിക്കാൻ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “വളരെ ലാഘവത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാൽ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസിലായി.”-റെമോ പറഞ്ഞു.