കേരളം
നിയമസഭയിലേക്ക് മത്സരിക്കാന്‍ ചരിത്രമായി അനന്യ; ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡർ
നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായി അനന്യ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി കൂടിയാണ് അനന്യ. സൂക്ഷ്മപരിശോധനയിൽ അനന്യയുടെ പത്രിക വരണാധികാരി സ്വീകരിച്ചു. ഇനി അനന്യ ഔദ്യോഗികമായി തന്നെ തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങുകയാണ്. അനന്യ മത്സരിക്കുന്നത് ചെറുമീനിനോടല്ല, മുസ്ലീംലീഗ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് എതിരാളികളിൽ പ്രധാനി. പി.ജിജിയാണ് ഇടതു സ്ഥാനാർഥി. ഫലത്തിൽ ഒരു താരമണ്ഡലത്തിൽ തന്നെയാണ് അനന്യയുടെ ചരിത്രപോരാട്ടം.
ന്യൂസീലന്‍ഡിലും അമേരിക്കയിലുമടക്കം ജനപ്രതിനിധി സഭകളില്‍ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മന്ത്രിപദമടക്കമുള്ളവ വഹിക്കുമ്പോള്‍ കേരളത്തിലും നമ്മുടെ രാജ്യത്തും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരായാണ് പലരും കരുതുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ മത്സരക്കളത്തില്‍ ഇറങ്ങുന്നത്.
‘ജയമോ തോല്‍വിയോ അല്ല. ഞങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം. അതാണ് എന്റെ ലക്ഷ്യം.’ അനന്യ പറയുന്നു. ഇന്നലെയാണ് അനന്യ പത്രിക സമര്‍പ്പിച്ചത്. തന്റെ ഈ മത്സരം ചരിത്രത്തിന്റെ ഭാഗമാകണം എന്നാണ് അനന്യയുടെ ആഗ്രഹം.
ആരും തിരിച്ചറിയാതെ ലോകത്തിന്റെ കോണില്‍ ജീവിച്ചു പോകുന്ന ഒരാളാവാനല്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം. ധാരാളം വിജയങ്ങള്‍ പൊരുതി നേടാനാണ് തന്റെ ശ്രമമെന്നും അനന്യ. ജയമോ തോല്‍വിയെ എന്നതല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണ്. ജയിച്ചാല്‍ നേതൃസ്ഥാനത്ത് നിന്ന് സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തികണം എന്നാണ് ആഗ്രഹം.’ അനന്യ തുടരുന്നു.
‘കേരളത്തിലെമ്പാടുമുള്ള എന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് വലിയ സന്തോഷത്തിലാണ്. നേതൃസ്ഥാനത്തേക്ക് എത്തിയാല്‍ എന്റെ കമ്യൂണിറ്റിയുടെ ഉന്നമനമാണ് ആദ്യ ലക്ഷ്യം. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. എങ്കിലും കുറച്ചുകൂടി പരിഗണന ആവശ്യമുള്ളവരാണ് ട്രാന്‍സ് വ്യക്തികള്‍.’ പ്രചരണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അനന്യ ഇനി. ‘എല്ലാം പാര്‍ട്ടി പറയുന്നതുപോലെ. എങ്കിലും പ്രചരണത്തിലും തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സ്ഥാനാര്‍ത്ഥി എന്നതിലുപരി ഞാനുമൊരു വ്യക്തിയാണ് മൂല്യങ്ങളുണ്ട് അവയെല്ലാം മുറുകെ പിടിക്കുമെന്നും മുന്നോട്ട് ഞാനായി തന്നെ പോകുമെന്നും’ അനന്യ തുറന്നു പറഞ്ഞു.
‘ഒരു ജനപ്രതിനിധിയുടെ അഭിപ്രായങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ വിലയുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ സമയമാണ്. ആവശ്യങ്ങള്‍ ഉന്നയിക്കാനും തുറന്നു പറയാനും നേടിയെടുക്കാനും പറ്റുന്ന സമയം. ഇപ്പോള്‍ ഞങ്ങളുടെ കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ ആരെങ്കിലും വഴി നേടിയെടുക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അവരുടെ ഇടയില്‍ നിന്നു തന്നെ ഒരാള്‍ ഈ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഉണ്ടാവുന്നത്. അതുകൊണ്ടു തന്നെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ട്രാന്‍സ് വ്യക്തികള്‍ എത്രമാത്രം മികവുറ്റവരാണ് എന്ന് എനിക്ക് കാട്ടിക്കൊടുക്കണം. നേതൃസ്ഥാനത്തെത്തിയാല്‍ ഇവയൊക്കെ സാധിക്കുമെന്നാണ് വിശ്വാസം. സമൂഹത്തോട് പറയാന്‍ പലതുമുണ്ട്, ആവശ്യങ്ങള്‍ പലതുമുണ്ട്, നേടിയെടുക്കാന്‍ ഏറെയുണ്ട്..’
അനന്യയുടെ വാക്കുകളില്‍ പ്രതീക്ഷ നിറയുന്നു.