കേരളം
ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ആനയെ അനുവദിക്കുന്നത് അപകടകരം : ജില്ലാ കളക്ടർ
ജില്ലയില്‍ വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് കൂടുതല്‍ ആനയെ അനുവദിക്കുന്നത് അപകടകരമാണെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ മൂന്ന് ആനകള്‍ക്കും പുറത്ത് ഒരു ആനയ്ക്കുമാണ് നിലവില്‍ അനുമതി. ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. ജനക്കൂട്ടം ഒഴിവാക്കി.
ഉത്സവങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് ആന ഉടമകള്‍, ആന തൊഴിലാളികള്‍, ഫോറസ്റ്റ്, അനിമല്‍ വെല്‍ഫെയര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തെച്ചികോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിപ്പിന് അനുവദിക്കണം എന്ന ആവശ്യം ഉപാധികളോടെ പരിഗണിക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
ആനയെ സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച ശേഷം തൃപ്തികരമെങ്കില്‍ എഴുന്നള്ളിപ്പിന് അനുമതി നല്‍കും. ജീവനക്കാരുടെ ഉപജീവനം കണക്കിലെടുത്ത് അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംഘടന പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപെട്ടിരുന്നു.
ദുരിതാശ്വാസ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പ്രദീപ് പി.എ, അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റീവ് ഓഫീസര്‍ പി.എം പ്രഭു, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പ്രധിനിധി ഡോക്ടര്‍ എം.എല്‍ ജയചന്ദ്രന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.