കേരളം
ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. രോഗം ഗുരുതരമായി ശ്വാസംമുട്ടൽ അനുഭവപ്പെട്ട രോഗിയെ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് സന്നദ്ധ പ്രവർത്തകർ ബൈക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്.
ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ഓടിക്കാൻ ആളില്ലാത്തതിനെ തുടർന്നാണ് സന്നദ്ധ പ്രവർത്തകർക്ക് രോഗിയെ ബൈക്കിൽ കൊണ്ടുപോകേണ്ടി വരുന്നത്. ഈ ഫസ്റ്റ് ലൈൻ സെന്ററിൽ പരിചരണത്തിന് ഡോക്ടർമാരോ ജീവൻരക്ഷാ ഉപകരണങ്ങളോ നിലവിൽ ഇല്ല. രോഗം മൂർച്ഛിക്കുന്നവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയാണ് പതിവ്.
എന്നാൽ കൃത്യമായ ആംബുലൻസ് സൗകര്യം പോലും ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞില്ല എന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതോടെ ആരോഗ്യസംവിധാനം തകർന്നു തുടങ്ങിയതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇയാളെ പിപിഇ കിറ്റ് ധരിച്ച സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലേക്ക് ബൈക്കിൽ മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ വിശദീകരണവുമായി ഡിഎംഓ. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുണ്ടായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് വേണ്ടപ്പെട്ടവർ അറിഞ്ഞില്ലെന്നാണ് ഡിഎംഓ വിശദീകരിച്ചത്. ഒരുതരത്തിലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. പഞ്ചായത്തിന്റെ കോൾ സെന്ററിൽ പോലും വിവരം അറിയിച്ചില്ലെന്നും ഡിഎംഓ പറഞ്ഞു. കൺട്രോൾ റൂമുകളിൽ വിവരം എത്തിയില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സാധാരണഗതിയിൽ ഡോക്ടർ ഉണ്ടാകാറില്ല. ഡോക്ടറെയും വിവരമറിയിച്ചിരുന്നില്ലെന്നും ഡിഎംഓ പറഞ്ഞു.എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് രോഗിയെ ബൈക്കിൽ മാറ്റുകയായിരുന്നുവെന്നാണ് കളക്ടർ പറയുന്നത്. ബൈക്കിൽ കൊണ്ടുപോയത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്താൻ കളക്ടർക്ക് നിർദേശം നൽകിയതായും കളക്ടർ പറഞ്ഞു.