കേരളം
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്തത് അംഗീകരിക്കില്ല; അതൃപ്തി അറിയിച്ച് ബസ് ഉടമകൾ
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.
നേരത്തെ മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു സംസ്ഥാന സർക്കാർ കൈകൊണ്ടത്. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടത് മുന്നണി കൺവീനർ വ്യക്തമാക്കി.
മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ പൊതുജനത്തിന്റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടത് മുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നേരത്തെ ബസ് ഉടമകൾ അനിശ്ചിതകാല സമരം നടത്തിയിരുന്നു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.