കേരളം
കിണറ്റിൽ വീണ കരടി ചത്തു; വെള്ളത്തിൽ മുങ്ങിയത് മയക്കുവെടിയേറ്റ്
വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കരടി ചത്തു. കിണറ്റിനുള്ളിൽ മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തിൽ മുങ്ങി. മണിക്കൂറുകൾക്കു ശേഷം പുറത്തെടുത്തതെങ്കിലും ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തി കരടിയെ വലയിലാക്കി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഇന്നു പുലർച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്.
പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ നിന്നു കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റിൽ വീണത്. രണ്ടു കോഴിയെ കരടി പിടിച്ചു. മൂന്നാമതൊരു കോഴിയെ പിടിക്കാൻ ശ്രമിച്ചപ്പോൾ കിണറിന്റെ വക്കിലേക്ക് കോഴി പറന്നുനിന്നു. ഇതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റിൽ വീണത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.