കേരളം
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു.
വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്.
കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോൺ നമ്പരുകളിൽ വിളിച്ച് വിവരം അറിയിക്കാവുന്നതാണ്.
അതേസമയം, സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി എഡിജിപി വിജയ് സാഖറേ അറിയിച്ചു. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിയോഗിച്ചത്.
കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ കൂടുതല്‍ എസ്ഡിപിഎ നേതാക്കളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത് തുടരും. പ്രതികള്‍ സഞ്ചരിച്ച കാര്‍ പാലക്കാടിന്‍റെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ടോ എന്നും സംഘം പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ വീട് ഇന്ന് കേന്ദ്ര സഹമന്ത്രി കെ മുരളീധരന്‍ നാളെ സന്ദര്‍ശിക്കും.