കേരളം
പെരുമ്പാവൂരിലെ വീട്ടമ്മയുടെ മരണം : പോസ്റ്റ്‌മോർട്ടം ഇന്ന് വൈകുന്നേരം
പെരുമ്പാവൂരിലെ വീട്ടമ്മയുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം ഇന്ന് വൈകുന്നേരം നടക്കും. നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചിട്ടുണ്ട്. കോവിഡ് ടെസ്റ്റുകൾക്ക് ശേഷം നാളെയാണ് സംസ്‌കാരം നടത്തുക.
ബാങ്കിലെ ഗ്ലാസ് ഡോറിൽ ഇടിച്ചുവീണ വീട്ടമ്മ രക്തം വാർന്ന് ഇന്നലെയാണ് മരിച്ചത്. ബാങ്കിലെ ഗ്ലാസ് ഡോറിന് കട്ടി കുറവാണെന്നാണ് ആരോപണം. കനം കുറഞ്ഞ ചില്ലിന്റെ വാതിൽ അപകടത്തിന് കാരണമായെന്നും വാതിലിൽ ഗ്ലാസ് ഉണ്ടെന്ന് തോന്നുന്ന രീതിയിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു. സംഭവത്തിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്.
ഇന്നലെയാണ് ബാങ്ക് ഓഫ് ബറോഡയിലെ ഗ്ലാസ് ഡോറിൽ തലയിടിച്ച് വീട്ടമ്മ മരിക്കുന്നത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശിയായ ബീനയും ഭർത്താവ് നോബിയും അഖില ഇലക്ട്രോണിക്‌സ് എന്ന പേരിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുകയാണ്. സ്ഥാപന സംബന്ധമായ പണമിടപാടുകൾക്കായി ഉച്ചക്ക് 12.30ഓടെയാണ് ബീന ബാങ്കിലെത്തിയത്. ബാങ്കിൽ കയറിയതിനു ശേഷം പുറത്ത് പാർക്ക് ചെയ്ത തന്റെ വാഹനത്തിന്റെ താക്കോൽ എടുക്കാൻ പുറത്തേക്കോടിയ യുവതി ഗ്ലാസ് ഡോറിൽ ഇടിച്ച് നിലത്തു വീണു. നിലത്ത് വീണയുടൻ യുവതി എഴുന്നേറ്റുവെങ്കിലും വയറ്റിൽ ചില്ല് കഷണം ആഴത്തിൽ തറച്ചു കയറിയിരുന്നു. തുടർന്ന് ബാങ്കിൽ ഉണ്ടായിരുന്നവർ ഇവരെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷപ്പെടുത്താനായില്ല.