കേരളം
അദാനിക്ക് നന്ദി, വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം പദ്ധതിയിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടംപിടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന അധ്യായത്തിന്റെ പുതിയ ഏട്. ഏറെ അഭിമാനകരമായ നേട്ടമെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.
ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ഇതോടെ ആരംഭിക്കുകയാണ്. പൂർണ്ണതോതിലുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. 2028-ഓടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധത നല്ലരീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. പദ്ധതി പൂര്‍ത്തിയാക്കാൻ കാണിച്ച സഹകരണത്തിന് ചടങ്ങില്‍ സന്നിഹിതനായിരുന്ന കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഇനി മൂന്നു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. 2028 ഓടെ വിഴിഞ്ഞം തുറമുഖം സമ്പൂര്‍ണ തുറമുഖമായി മാറും. അപ്പോള്‍ ഇന്ത്യക്ക് മാത്രമല്ല, അയല്‍രാജ്യങ്ങള്‍ക്ക് കൂടി ഈ തുറമുഖം സഹായകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്ത് മുഖ്യ കടല്‍പ്പാതയോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റൊരു തുറമുഖമില്ല. അഴിമതി സാധ്യതകളെല്ലാം അടച്ചാണ് തുറമുഖം പ്രവര്‍ത്തന സജ്ജമാക്കിയതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
തുറമുഖം പൂര്‍ണ സജ്ജമാകുന്നതോടെ വിഴിഞ്ഞം കണ്ടെയ്‌നര്‍ ബിസിനസിന്‍രെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം ടൂറിസം രംഗങ്ങളില്‍ വലിയ വികസനത്തിനും സംസ്ഥാന്തതിന്റെ സാമ്പത്തിക വികസനത്തിനും ഈ തുറമുഖം കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുബന്ധ വ്യവസായങ്ങള്‍ക്ക് പ്രദേശത്ത് അനന്തമായ സാധ്യതയാണ് കാണുന്നത്. അവ പ്രയോജനപ്പെടുത്താന്‍ വാണിജ്യ-വ്യവസായ രംഗങ്ങളിലുള്ള സംരംഭകര്‍ തയ്യാറാകുമെന്ന് കരുതുന്നു. വിഴിഞ്ഞത്ത് കപ്പലുകള്‍ എത്തിച്ചേരുന്നത് സംസ്ഥാനത്തിന്റെ നികുതി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുന്നതിക്കുന്നതിനായി മുന്‍തുറമുഖ വകുപ്പ് മന്ത്രിമാരായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും അഹമ്മദ് ദേവര്‍കോവിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമായത് ഇടതുപക്ഷത്തിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന തുറമുഖ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും എംപിമാരും എംഎല്‍എമാരും അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുത്തു.