കേരളം
പത്ത് ദിവസത്തിനുള്ളിൽ കെ- സ്വിഫ്റ്റിന്റെ വരുമാനം 61 ലക്ഷം; 100 ബസുകൾ കൂടി നിരത്തിലേക്ക്
![](https://citizenkerala.com/wp-content/uploads/2022/04/WhatsApp-Image-2022-04-12-at-8.42.43-AM.jpeg)
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. എസി സ്ലീപ്പര്‍ ബസില്‍ നിന്നു 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോണ്‍ എസി സര്‍വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്.
നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എസി സ്ലീപ്പര്‍ സര്‍വീസിലെ എട്ട് ബസുകളും ബംഗളൂരു സര്‍വീസാണ് നടത്തുന്നത്. എസി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട- ബംഗളൂരു, കോഴിക്കോട്- ബംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങളിലേക്കാണ് നോണ്‍ എസി സര്‍വീസ് നടത്തുന്നത്.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനവുമായാണ് സ്വിഫ്റ്റ് ഓട്ടം ആരംഭിച്ചത്. ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ 100 ബസുകള്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.