കേരളം
ഐഎസ്ആർഒ ചാരക്കേസ്; ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തിയ ജെയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പരസ്യമാക്കാനുള്ളതല്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്മിറ്റി റിപ്പോർട്ടിനെ പ്രാഥമിക അന്വേഷണ റിപ്പോർട്ടായി പരിഗണിക്കാം. ഇതിൽ സിബിഐ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതി ചേര്‍ത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിന്‍ സമിതി അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സിബിഐ മൂന്നു മാസത്തിനകം തല്‍സ്ഥിതി അറിയിക്കണം. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശം നല്‍കി. നമ്പി നാരായണനെ കേരള പൊലീസ് കേസില്‍ കുടുക്കിയതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡികെ ജയിന്‍ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയത്.
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു വെന്ന് നമ്പി നാരായണന്‍. കേസില്‍ ഗൂഢാലോചന നടന്നുവെന്നു വ്യക്തമാണെന്ന് കോടതി തീരുമാനത്തിലൂടെ തെളിഞ്ഞതായി നമ്പി പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണം.ഉത്തരവാദികള്‍ നിയമത്തില്‍ മുന്നില്‍ വരുമെന്നാണ് പ്രതീക്ഷയെന്ന് നമ്പി നാരായണന്‍.