കേരളം
കൊവിഡ്: വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം
സംസ്ഥാനത്ത് ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്.
കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ.
രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈപ്പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു.
ഒന്നിലധികം കേസില്‍ ഉള്‍പ്പെട്ടവര്‍, ഇതര സംസ്ഥാനക്കാര്‍, മുന്‍ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവര്‍, സ്ഥിരം കുറ്റവാളികള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എന്നിവര്‍ക്ക് ജാമ്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ജാമ്യം നല്‍കുന്നതില്‍ പിഴവുണ്ടാവാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും അതത് സൂപ്രണ്ടുമാര്‍ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തില്‍ വീഴ്ച്ച വന്നാല്‍ നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കോവിഡ് വ്യാപനത്തിെന്റ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ കൂടുതല്‍ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 600 ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്കും തടവുപുള്ളികള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കുലറും കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. കോവിഡ് രോഗ ലക്ഷണമുള്ളവരെ പ്രത്യേകം ബ്ലോക്കില്‍ മാറ്റിപാര്‍പ്പിക്കണമെന്നും ജീവനക്കാരും ജയിലിനുള്ളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.