കേരളം
രാജ്യത്തെ പകുതി രോഗികളും കേരളത്തില്‍; പരിശോധന കൂട്ടണമെന്ന് വിദഗ്ധ സമിതി
ഒരാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകളില്‍ 49.85% കേരളത്തിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതല്‍ കേസുകളുള്ള 18 ജില്ലകളില്‍ പത്തെണ്ണം കേരളത്തിലാണ്. ഒരു ലക്ഷത്തിലേറെപ്പേര്‍ ചികിത്സയിലുള്ളതും കേരളത്തില്‍ മാത്രം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 10 ശതമാനത്തില്‍ കൂടുതലുള്ള രാജ്യത്തെ 44 ജില്ലകളില്‍ പത്തെണ്ണവും കേരളത്തിലാണ്.
കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം സന്ദര്‍ശിച്ച വിദഗ്ധസംഘം കേന്ദ്രത്തിനു റിപ്പോര്‍ട്ട് കൈമാറി. കേരളം ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്നാണു കേന്ദ്ര വിദഗ്ധ സമിതിയുടെ നിർദേശം. കണ്ടെയ്ൻമെന്റ് സംവിധാനം മെച്ചപ്പെടുത്തണം, വീടുകളിലെത്തി നിരീക്ഷണം വേണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദഗ്ധസംഘം നിര്‍ദേശിച്ചു.
കേരളത്തില്‍ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് എ,ബി,സി,ഡി ആയി തിരിച്ചുള്ള നിയന്ത്രണം പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കൂട്ടണം. രോഗലക്ഷണം ഉള്ളവരെ മാത്രം പരിശോധിച്ചാല്‍ പോരാ. വ്യാപനം കൂടിയ ക്ലസ്റ്ററുകളില്‍ പരിശോധന കൂട്ടണം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷിക്കുന്നത് ശക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.