കേരളം
11.7 കോടി രൂപ സംസ്ഥാന സർക്കാറിന് ഇപ്പോൾ തിരികെ നൽകാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം
കോവിഡിനെ തുടർന്ന് അധിക സുരക്ഷ ഏർപ്പെടുത്തുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സർക്കാറിന് ഇപ്പോൾ തിരികെ നൽകാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം. താൽക്കാലിക ഭരണനിർവഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ നിലപാടറിയിച്ചത്.
കോവിഡ് മൂലം ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനകളിൽ ഇടിവുണ്ടായിട്ടുണ്ട്. അതിനാൽ പണം നൽകാനാവില്ലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഇപ്പോൾ ഉത്തരവിടുന്നില്ലെന്നും ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സർക്കാർ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, ക്ഷേത്രം ഭരണത്തിനായി നിയോഗിച്ച താൽക്കാലിക കമ്മിറ്റി അതേ പോലെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബറിലായിരിക്കും ക്ഷേത്രത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ കോടതിയുടെ പരിശോധനയുണ്ടാവുക.