കേരളം
വിഴിഞ്ഞത്ത് ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകും
വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകും. അടിയന്തര ധനസഹായമായി ഇരുപതിനായിരം രൂപയും കുടുംബത്തിനും കൈമാറി. മരിച്ചവരുടെ വീടുകൾ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും സന്ദർശിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അത് കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ തന്നെ ചെയ്യുമെന്ന് മന്ത്രിമാർ ഉറപ്പുനൽകി. അടിഞ്ഞുകൂടിയ മണ്ണ് എങ്ങിനെ പൂർണമായും നീക്കം ചെയ്യുമെന്ന കാര്യത്തിൽ പഠനം നടത്തും. ഇതിന് പുറമെ മത്സ്യത്തൊഴിലാളികൾക്ക് ജീവൻ രക്ഷാ സംവിധാനങ്ങൾ കൈമാറുമെന്നും അത് തൊഴിലാളികൾ ഉപയോഗിക്കണമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ചൊവ്വാഴ്ച്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശി ജോസഫ്, വിഴിഞ്ഞം സ്വേദശി ശബരിയാര്‍, പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി ചൊവ്വാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്.
അപകടദിവസം തന്നെ 14 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായി മാറ്റിയ മണ്ണാണ് ഹർബറിൽ ഇട്ടത്.