ദേശീയം
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ
പശ്ചിമ ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. ഹൂഗ്ളി, ഹൗറ, സൗത്ത് 24 പർഗനാസ്, കൂച്ച് ബെഹാർ, ആലിപ്പൂർദ്വാർ എന്നീ ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.
പ്രചാരണത്തിന്റെ അവസാനലാപ്പിൽ ബി.ജെ.പിക്കായി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നാലിടങ്ങളിൽ റോഡ് ഷോ നടത്തി. പാർട്ടിയുടെ താര പ്രചാരകൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്ന് യോഗത്തിൽ പ്രസംഗിച്ചു. ചലച്ചിത്ര താരം മിഥുൻ ചക്രവർത്തിയും പങ്കെടുത്തു.
തൃണമൂലിന്റെ പ്രചാരണം മുഖ്യമന്ത്രി മമതാ ബാനർജിയെ കേന്ദ്രീകരിച്ചായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ജയബച്ചനും തൃണമൂലിനായി വോട്ടഭ്യർത്ഥിച്ച് റോഷ് ഷോ നടത്തി.ബി.ജെ.പി പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നതായി മമത കൂച്ച്ബെഹാറിൽ നടന്ന റാലിയിൽ ആരോപിച്ചു. മുസ്ലീം വോട്ടർമാർ വോട്ടുകൾ ഭിന്നിക്കാതെ ശ്രദ്ധിക്കണമെന്ന ആഹ്വാനത്തിൽ ഉറച്ചു നിൽക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അയച്ച നോട്ടീസ് കാര്യമാക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
നന്ദിഗ്രാമിലെ മുസ്ലീംങ്ങളെ പാകിസ്ഥാനികളെന്ന് വിളിച്ച ബി.ജെ.പി നേതാക്കൾക്കൾക്കെതിരെ നോട്ടീസ് അയച്ചോ എന്നും വിവാദ പ്രസ്‌താവനകൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തുകൊണ്ട് വെറുതെ വിടുന്നുവെന്നും അവർ ചോദിച്ചു. ബി.ജെ.പി അധികാരത്തിൽ വന്നാൽ യു.പി മാതൃകയിൽ പൂവാലൻമാരെ പിടികൂടാനുള്ള സ്‌ക്വാഡ് ബംഗാളിലും നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തൃണമൂലിന്റെ പൂവാലൻമാരെ അഴിക്കുള്ളിലാക്കും. മെയ് രണ്ടിന് തൃണമൂൽ തോൽക്കുന്നതോടെ മമത ജയ്ശ്രീറാം വിളിച്ചു തുടങ്ങുമെന്നും യോഗി പരിഹസിച്ചു. ബബുൽ സുപ്രിയോയ്‌ക്കു വേണ്ടി പ്രചാരണം നടത്തിയ മിഥുൻ ചക്രവർത്തിയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ചതിനെതിരെബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.