കേരളം
ഇന്ന് വിജയദശമി; അറിവിന്റെ ഹരിശ്രീ കുറിക്കാനൊരുങ്ങി കുരുന്നുകള്‍
ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. നിരവധി കുരുന്നുകള്‍ ഹരിശ്രീ കുറിക്കുന്ന ദിവസമാണ് വിജയദശമി. തട്ടത്തില്‍ വെച്ച അരിയില്‍ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്‌ക്കുന്നത്. ആയിരക്കണക്കിന് കുരുന്നുകളാണ് സംസ്ഥാനത്തൊട്ടാകെ ഹരിശ്രീ കുറിക്കാനെത്തുന്നത്.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി. വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടുളള ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
അതേ സമയം കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി.
ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്. ഇത്തവണ ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്തവർക്കാണ് എഴുത്തിനിരുത്തിന് സജ്ജീകരണം ചെയ്തിരിക്കുന്നത്. പതിവിൽ നിന്ന് മാറി കൊവിഡ് പശ്ചാത്തലത്തിൽ മാതാപിതാക്കളാണ് കുട്ടികളെ കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആചാര്യൻമാർ നിർദ്ദേശങ്ങൾ നൽകും.
മൂകാംബിക ക്ഷേത്രത്തിലേത് പോലെ വർഷത്തിൽ ദുർഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും എഴുത്തിനിരുത്താൻ കഴിയുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം. ക്ഷേത്രത്തിൽ ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും കഴിഞ്ഞ ദിവസം ആഘോഷമായി നടന്നു.തിരുവനന്തപുരം പുജപ്പുര സരസ്വതി മണ്ഡപത്തിലും വിദ്യാരംഭച്ചടങ്ങുകൾ പുരോഗമിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുന്നത്.