Covid 19
നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ക്ഡൌൺ സമാന നിയന്ത്രണങ്ങൾ
ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ ലോക്ക് ഡൗണിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. പ്രതിദിന കേസുകളിൽ കുറവുണ്ടെങ്കിലും മരണനിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണൾ കടുപ്പിക്കുന്നത്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു, ജനങ്ങൾ സഹകരിച്ചു. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കാനായി. മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണസംഖ്യ കുറഞ്ഞു. പക്ഷേ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമില്ല. കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടും. വാക്സിൻ എടുത്തവരിലൂടെയും രോഗം പടരുന്നു’. നിയന്ത്രണം കർക്കശമാക്കുമെന്നും ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന കൂട്ടാൻ നിർദ്ദേശിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗൺ വേളയിൽ നാളെയും മറ്റന്നാളും സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവശ്യസർവീസിന് മാത്രമായിരിക്കും ഇളവ് നൽകുക. ബാക്കിയെല്ലാവരും നാളെ സമ്പൂർണ ലോക്ക് ഡൗണുമായി പൂർണമായി സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്‌സൽ, ടേക്ക് എവേ എന്നീ രീതികൾ ഉണ്ടായിരിക്കില്ല. കൊവിഡ് മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ പ്രവർത്തനം പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ജൂൺ 16വരെ നീട്ടിയിരുന്നു. പ്രതിദിന കേസുകൾ കുറഞ്ഞെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറയാത്തതാണ് ലോക്ക്‌ഡൗൺ തുടരാൻ പ്രേരിപ്പിക്കുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെ വന്നാൽ മാത്രം ലോക്ക്‌ഡൗൺ പിൻവലിക്കാം എന്നാണ് ആരോഗ്യവിദഗ്‌ധരുടെ നിലപാട്. കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണെന്ന് ആരോഗ്യവകുപ്പ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.