കേരളം
കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 3 പേർ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. കുന്നിക്കോട് പോലീസാണ് പ്രതികളെ പിടികൂടിയത്.
പ്ളസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുനലൂർ വിളക്കുടി സ്വദേശിയായ പതിനേഴുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്.
പത്തനാപുരം പാതിരിക്കല്‍ നിഥിന്‍ മന്‍സിലില്‍ തൗഫീക്ക് (25), പത്തനാപുരം നടുക്കുന്ന് നിഥിയ മന്‍സിലില്‍ നിഥിന്‍ (30), പത്തനാപുരം നടുക്കുന്ന് മംഗലത്ത് പുത്തന്‍വീട്ടില്‍ വിഷ്ണു (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ മേയ് 29-നാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. കോൺക്രീറ്റ് പണിക്കാരനായ തൗഫീക്കുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്നും ജോലിസ്ഥലത്ത് ഭക്ഷണം ഉൾപ്പടെ എത്തിച്ച് നൽകാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് നിഥിനെയും വിഷ്ണുവിനെയും കൂട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും വാഴപ്പാറ മാങ്കുന്ന് എസ്റ്റേറ്റിലെ പൊളിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിഥിനും വിഷ്ണുവും തട്ടിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. ഉറുകുന്നിൽ നിന്നാണ് കുന്നിക്കോട് സി.ഐ മുബാറക്കിന്റെ നേതൃത്വത്തിൽ പ്രതികളെയും പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തത്.
കുന്നിക്കോട് സി.ഐ. മുബാറക്ക്, എസ്.ഐ. ബിനു, എ.എസ്.ഐ. ഫൈസല്‍, സുനില്‍, സൈബര്‍ സെല്‍ സി.പി.ഒ. വിബു എസ്.വി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.