കേരളം
1.38 ലക്ഷത്തിന്റെ ശ്രവണ സഹായിക്ക് ആശ്വാസമായി മേയർ ആര്യ രാജേന്ദ്രൻ
രണ്ട് ദിവസം മുന്‍പ് 1.38 ലക്ഷം രൂപ വരുന്ന ശ്രവണ സഹായി നഷ്ടമായ പ്ലസ് ടു വിദ്യാർഥി റോഷൻ ബാഗ് തിരിച്ച് കിട്ടാനായി ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചത് വൈറലായിരുന്നു. നഷ്ട്ടമായ ബാഗ് തിരിച്ചുകിട്ടാൻ പിതാവ് ലെനിൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ ഇതിനുള്ള വഴി തുറന്നുകിട്ടി. നിരവധിപ്പേരാണ് പുതിയ ശ്രവണസഹായി വാങ്ങാൻ സഹായിക്കാനായി രംഗത്തെത്തിയത്.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, റോഷനെ കാണാൻ രാജാജി നഗർ കോളനിയിലെ വീട്ടിലെത്തി. ഉടൻതന്നെ റോഷന് പുതിയ ശ്രവണ സഹായി എത്തിക്കുമെന്ന് ഉറപ്പും നൽകി. ‘റോഷനുള്ള ഹിയറിങ് എയ്ഡ് ഓർഡർ ചെയ്ത് വാങ്ങേണ്ടതുണ്ട്. അതിനായി അവർ നേരത്തെ വാങ്ങിയിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർ അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.
നഷ്ടപ്പെട്ടതു കിട്ടാനായി ഇത്രയും ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. സ്പോൺസർഷിപ്പ് കിട്ടുകയാണെങ്കിൽ അതുവഴി നോക്കും. അല്ലെങ്കിൽ കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് പുതിയ ശ്രവണസഹായി വാങ്ങിനൽകും.’– ആര്യാ രാജേന്ദ്രൻ ‘മനോരമ ഓൺലൈനോ’ടു പറഞ്ഞു. ജഗതി ബധിര വിദ്യാലയത്തിലാണ് റോഷന്റെ പഠനം. പുതിയ ശ്രവണസഹായി ലഭിക്കുംവരെ റോഷന് സ്കൂളിൽ പോകാനാകില്ലെന്ന് പിതാവ് ലെനിൻ സങ്കടപ്പെട്ടു.
പിതാവ് ലെനിൻ, അമ്മ സന്ധ്യാ റാണി, സഹോദരി റോമ എന്നിവർക്കൊപ്പം റോഷൻ.
ജനിച്ച് എട്ടാം മാസം മുതൽ റോഷന് എന്നും അസുഖങ്ങളായിരുന്നു. പനിയായിരുന്നു തുടക്കം. അഞ്ചാം വയസ്സുവരെ കിടപ്പിലായിരുന്നു. അഞ്ചാം വയസ്സിലാണ് റോഷന് കേൾവിശക്തിയില്ലെന്ന് തിരിച്ചറിഞ്ഞത്. കോക്ലിയർ ഇംപ്ലാന്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും അതിനുള്ള പ്രായം കഴിഞ്ഞിരുന്നു. ആ സമയത്ത് ന്യുമോണിയ, ബ്രോങ്കൈറ്റിസ്, കരൾവീക്കം തുടങ്ങിയ അസുഖങ്ങൾ ആയിരുന്നു. ഇനി എന്തെങ്കിലും ചെയ്താൽ കുഞ്ഞിന്റെ ബുദ്ധിയെ ബാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. നാലുമാസം മുൻപ് സർക്കാരിന്റെ പുനർജനി പദ്ധതിയിലൂടെയാണു റോഷന് വിലപിടിപ്പുള്ള ശ്രവണസഹായി കിട്ടിയത്.
പത്താം ക്ലാസുവരെ സാധാരണ സ്കൂളിലാണ് പഠിച്ചിരുന്നത്. ആംഗ്യഭാഷ കൂടി പഠിക്കേണ്ടതിനാൽ റോഷനെ ജഗതി ബധിര വിദ്യാലയത്തിൽ ചേർക്കുകയായിരുന്നു. ഹോസ്റ്റലിൽ താമസിച്ചാണ് പഠനം. ആഴ്ചയിൽ വീട്ടിലേക്കു വരും. പതിവുപോലെ മകനെ കൂട്ടാൻ വ്യാഴാഴ്ച സ്കൂളിൽ പോയി. ബാഗ് ബൈക്കിന്റെ സൈഡിൽ തൂക്കിയിട്ടിരുന്നതിനാൽ റോഡിൽ വീണത് അറിഞ്ഞില്ല. കുറച്ചുദൂരം പോയപ്പോഴാണ് മനസ്സിലായത്.
നിമിഷങ്ങൾക്കകം തിരിച്ചെത്തിയെങ്കിലും പരിസരത്തെവിടെയും ബാഗ് കണ്ടില്ല. അങ്ങനെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ തീരുമാനിച്ചത്. നിലവിൽ ഞങ്ങളുടേതായ ആംഗ്യഭാഷയിലാണ് അവനുമായി ആശയവിനിമയം നടത്തുന്നത്. പുതിയ ശ്രവണസഹായി ലഭിക്കണമെങ്കിൽ രണ്ടാഴ്ചയെടുക്കും. അതുവരെ റോഷന് സ്കൂളിൽ പോകാനാകില്ല.– ലെനിൻ പറഞ്ഞു.
പഠനത്തിലും അഭിനയത്തിലും മിടുക്കനാണ് 19 വയസ്സുകാരനായ റോഷൻ. കലോത്സവത്തിൽ മികച്ചപ്രകടനം കാഴ്ചവച്ച റോഷൻ, ഖൈസ് മിലൻ സംവിധാനം ചെയ്ത ‘തല’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.