ആരോഗ്യം
സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് ; പരിശോധന കടുപ്പിക്കാനൊരുങ്ങി പൊലീസ്
സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്കയിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും.
വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065 പേർക്കെതിരെയാണ് കേസെടുത്തത്. വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കും.
അതേ സമയം രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുകയാണ്. കര്‍ണാടകവും തമിഴ്‌നാടും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കൂടിയാണ് ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങള്‍ നിശ്ചലമാകും. ഉത്തരാഖണ്ഡില്‍ നാളെ മുതല്‍ ഈ മാസം 18 വരെയാണ് കര്‍ഫ്യൂ.ഡല്‍ഹിയിലും യുപിയിലും ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ ഈ മാസം 17 വരെയാണ് നീട്ടിയത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ കുറഞ്ഞുവെന്ന് പറഞ്ഞ കെജ്‌രിവാള്‍ ജാഗ്രത ഉറപ്പാക്കുന്നത് വരെ ലോക്ക് ഡൗണ്‍ തുടരണമെന്നും വ്യക്തമാക്കി.വരുന്ന ആഴ്ചയും മെട്രോ റെയിൽ സർവീസുകൾ താൽക്കാലികമായി അടഞ്ഞ് കിടക്കും. വിവാഹ ചടങ്ങുകൾ വീടുകളിലോ മറ്റോ മാത്രമേ നടത്താൻ കഴിയൂ. പരമാവധി 20 ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂവെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി (ഡിഡിഎംഎ) പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കേരളത്തിലും ലോക്ക് ഡൗൺ തുടരുകയാണ്.