കേരളം
കേരത്തിലേക്ക് ഒഴുകുന്നു കോടികളുടെ കള്ളപ്പണം : കുഴൽ പണ ഇടപാടുകളിലെ തലവൻ മലപ്പുറത്തെ ജ്വലറി ഉടമ
ലോക്ക് ഡൗണിന് ശേഷം സംസ്ഥാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധി നേരിടുകയും ബിസിനസ് മേഖലകള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ അത് മുതലെടുക്കാന്‍ കള്ളപ്പണലോബി രംഗത്തെത്തി. സംസ്ഥാനത്ത് പിടിയിലായ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള രാജ്യാന്തര ഹവാല ഇടപാടുകാരുടെ നേതൃത്വത്തിലാണ് കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ വ്യാപാര വാണിജ്യമേഖലയില്‍ മുതല്‍ മുടക്കാന്‍ നിവൃത്തിയില്ലാതായ ബിസിനസുകാരെ ലക്ഷ്യമിട്ട് തമിഴ്നാട്, കര്‍ണാടക , മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഹവാല ഇടപാടുകള്‍ നടത്തുന്നത്.
പ്രതിദിനം ലക്ഷങ്ങള്‍ വിറ്റുവരവുള്ള കേരളത്തിലെ ചില വസ്ത്രവ്യാപാര – ജുവലറി ഗ്രൂപ്പുകള്‍, പ്രോപ്പര്‍ട്ടി ഡവലപ്മെന്റ് ഇടപാടുകാര്‍, വാഹനക്കച്ചവടക്കാര്‍, വന്‍കിട ആശുപത്രി, ബാറുടമകള്‍, മറ്റ് ബിസിനസ് ഡീലര്‍മാര്‍ തുടങ്ങിയവര്‍ക്ക് കൊള്ളപ്പലിശയ്ക്ക് കോടികള്‍ നല്‍കിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്‍പ്പെടെ കോടികളുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകാനുള്ള സാദ്ധ്യത കൂടി ചൂണ്ടിക്കാട്ടി സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് നല്‍കി.
മലപ്പുറം, കോഴിക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചാണ് കള്ളപ്പണത്തിന്റെ കടത്ത്.
സ്വര്‍ണ്ണക്കടത്ത് – ഹവാല പണം ഇടപാടുകളില്‍ കുപ്രസിദ്ധനായ മലപ്പുറത്തെ ഒരു ജുവലറി ഉടമയാണ് കള്ളക്കടത്തിന്റെ തലവന്‍. വേങ്ങര,പെരിന്തല്‍മണ്ണ, കൊടുവള്ളി എന്നിവിടങ്ങളിലുള്ള ഒരു ഡസനോളം പേരുടെ പേരും ഫോണ്‍ നമ്ബരുള്‍പ്പെടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും സഹിതമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ചെന്നൈ പൊലീസിലെ ഒരു ഡിവൈ.എസ്.പിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ പൊലീസ് നീക്കങ്ങള്‍ ചോര്‍ത്തികൊടുക്കുകയും കള്ളക്കടത്തിനാവശ്യമായ സംരക്ഷണം ഒരുക്കുകയും ചെയ്യുന്നതായാണ് അടുപ്പം ചൂണ്ടിക്കാട്ടുന്ന ഫോണ്‍രേഖകള്‍ സഹിതമുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
പ്രത്യേകം അറകള്‍ നിര്‍മ്മിച്ച ആഡംബര വാഹനങ്ങളിലാണ് കള്ളക്കടത്ത് നടക്കുന്നത്. സ്വര്‍ണത്തിന് വിലകൂടിയതോടെ പണത്തിന് പുറമേ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നികുതിവെട്ടിച്ച് സ്വര്‍ണവും ഇത്തരംവാഹനങ്ങളില്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഫോര്‍ രജിസ്ട്രേഷന്‍ എന്നെഴുതിയ ആഡംബര വാഹനങ്ങളിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി, പഴ വര്‍ഗങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ എത്തിക്കുന്ന ചരക്ക് വാഹനങ്ങളിലും രഹസ്യഅറകളിലൊളിപ്പിച്ചാണ് പണവും സ്വര്‍ണവും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക. ഓരോ വഹനത്തിലും കുറഞ്ഞത് ഒരു കോടിയിലധികം രൂപയുടെ കടത്ത് നടത്തുന്നതായാണ് വിവരം. വന്‍തുകകള്‍ കടത്തുന്നവര്‍ പണം ഒരുമിച്ച് അയക്കില്ല. ഉദാഹരണം പത്ത് കോടി രൂപ കേരളത്തിലെത്തിക്കണമെങ്കില്‍ ഒന്നോ രണ്ടോ കോടികള്‍ വീതം പല വാഹനങ്ങളിലാക്കിയാണ് കടത്തുക. പിടിക്കപ്പെട്ടാലും ഇത്രയധികം പണം ഒരുമിച്ച് നഷ്ടമാകാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നില്‍.
മലപ്പുറം ജില്ലയില്‍ മാത്രം ഒരു ദിവസം 100-150 കോടിക്ക് ഇയിലുള്ള പണം ചെന്നൈ,ബംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം ഒരു ഡസനിലേറെ സിസ്റ്റം ഘടിപ്പിച്ച (കള്ളക്കടത്തിന് ഉളള രഹസ്യ അറകളോട് കൂടിയ )വാഹനങ്ങള്‍ മംഗലപുരം – പൊള്ളാച്ചി റൂട്ടില്‍ നിന്ന് വാളയാര്‍, മുത്തങ്ങ, നാടുകാണി, വേലന്താവളം ചെക്ക് പോസ്റ്റുകള്‍ കടന്ന് മലബാര്‍ മേഖലയില്‍ എത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തുന്ന പണത്തിന് ആവശ്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി പണം അവരുടെ കൈകളിലെത്തിക്കാനും കമ്മിഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുണ്ട്.