കേരളം
സമൂഹത്തിലെ വിവേചനത്തിന്റെ ബാക്കി പത്രം പോലെ ഒരു കുടുംബം
പതിനെട്ട് വർഷങ്ങൾക്കിപ്പുറവും സമൂഹം തങ്ങളോട് കാണിക്കുന്ന വേർതിരിവിന്റെ പേരിൽ ജോലിയും വരുമാനവും ഇല്ലാതെ ദിവസങ്ങൾ തള്ളി നീക്കുകയാണ് ഒരു കുടുംബം. അവർ നേരിടുന്ന പ്രശ്നത്തിന് കാരണമൊന്നെയുള്ളൂ -എച്ച്.ഐ.വി. മുൻപ് കേരളം ഏറെ ചർച്ച ചെയ്ത അക്ഷരയുടെയും അനന്ദുവിന്റെയും കുടുംബമാണ് കണ്ണൂർ കൊട്ടിയൂരിലെ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്നത്.
2003ൽ എയ്ഡ്‌സ് ബാധിതനായി അച്ഛൻ മരിച്ചതിന് പിന്നാലെ മക്കളായ അനന്തുവിനും അക്ഷരയ്ക്കും സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊട്ടിയൂർ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളും രക്ഷാകർത്താക്കളും എച്ച് ഐ വി ബാധിതരായ അനന്ദുവിനെയും അക്ഷരയെയും സ്‌കൂളിൽ പ്രവേശിക്കുന്നതിനെതിരെ രംഗത്ത് വന്നതോടെയാണ് അക്ഷരയും അനന്ദുവും കുടുംബവും നേരിട്ട ഊരുവിലക്കും വിവേചനവും കേരളം ചർച്ച ചെയ്തത്.
വൈകാതെ രണ്ടാം ക്ലാസുകാരി അക്ഷരക്കും ഒന്നാം ക്ലാസുകാരൻ അനന്ദുവിനുമൊപ്പം അമ്മ രമ അന്ന് സെക്രട്ടറിയറ്റ് പടിക്കൽ സമരം നടത്തിയിരുന്നു. തുടർന്നാണ് കുട്ടികൾക്ക് പഠനത്തിനുള്ള സൗകര്യമൊരുങ്ങിയത്. ഇപ്പോൾ ബി കോം പാസായ അനന്ദുവിന് കോവിഡ് പ്രതിസന്ധി മൂലം ജോലിയില്ല, സൈക്കോളജിയിൽ ബിരുദം നേടിയ അക്ഷരക്ക് എം.എക്ക് ചേരാനുള്ള പണവുമില്ലെന്ന് കുടുംബം പറയുന്നു.
എച്ച് ഐ വി ബാധിതരായതിനാൽ ജോലി നിഷേധിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
വെല്ലുവിളികളെ അതിജീവിച്ചവളെന്നും പ്രതിസന്ധികളെ വിജയിച്ചവരെന്നുമൊക്കെയുള്ള വിശേഷണങ്ങൾ വെറുത്ത് തുടങ്ങിയെന്ന് അക്ഷര വേദനയോടെ പറയുന്നു.