ആരോഗ്യം
വാക്സിനേഷന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കോവിഡ് വാക്സിനെടുത്തതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊലീസിന് പരാതി നല്‍കിയത്.
വാക്സിന്റെ പ്രത്യാഘാതങ്ങളെ ആശുപത്രി അധികൃതര്‍ അവഗണിച്ചതാണ് മരണത്തിലേക്കു നയിച്ചത് എന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ നിതക്ക് വാക്സിനെടുത്തശേഷം തലവേദനയും ഛര്‍ദിയും തുടങ്ങുകയായിരുന്നു. എന്നാല്‍, ഇത് ഗൗരവത്തിലെടുക്കാതെ പാരസെറ്റമോള്‍ കഴിച്ചാല്‍ മതിയെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ.
രോഗം മാറാതെ വന്നതോടെ പിന്നീട് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയും ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. നിതയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് ക്രമാതീതമായി കുറഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. ഒപ്പമുണ്ടായിരുന്ന സഹോദരി മികച്ച ചികിത്സ വേണമെന്ന് അറിയിച്ചതോടെ കുടുംബം ആംബുലന്‍സില്‍ കോഴിക്കോട്ടെത്തിച്ച് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മാതാവിനൊപ്പംപോലും മകളെ വിട്ടയക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു.
കോഴിക്കോട്ടെത്തിച്ചപ്പോഴേക്കും പ്ലേറ്റ്ലെറ്റ് കൗണ്ട് 19000 ആയി കുറയുകയും തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയും ചെയ്തു. ഇതാണ് മരണത്തിനിടയാക്കിയത്. വാക്സിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെ പരിയാരം മെഡിക്കല്‍കോളജ് അധികൃതര്‍ ജാഗ്രതയോടെ കണ്ടിരുന്നുവെങ്കില്‍ മകളുടെ ജീവന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലായിരുന്നുവെന്നാണ് പിതാവ് മോഹനന് പറയുന്നത്. ചികിത്സയിലോ പരിചരണത്തിലോ വീഴ്ചയുണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.