കേരളം
പേരൂര്‍ക്കടയിലെ ലൈംഗികാതിക്രമം; പ്രതി സന്തോഷ് തന്നെയെന്ന് കണ്ടെത്തൽ
പേരൂര്‍ക്കടയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയോട് മോശമായി പെരുമാറിയ പ്രതിയും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയും ഒരാള്‍തന്നെയെന്ന് പൊലീസ്. വിരലടയാള പരിശോധനയിലാണ് പ്രതി സന്തോഷെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ഡിസംബറിലാണ് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്. നഗരത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. അന്ന് പൊലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം മ്യൂസിയത്തില്‍ നടക്കാന്‍ ശ്രമിച്ച യുവതിയെ കടന്നുപിടിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മാധ്യമങ്ങളില്‍ വന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി വീണ്ടും പൊലീസിനെ സമീപിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സന്തോഷിന്റെ വിരലടയാളം ശേഖരിക്കുകയും ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പരിശോധനയില്‍ വിരലടയാളങ്ങള്‍ സന്തോഷിന്റെതാണെന്ന് കണ്ടെത്തി. സന്തോഷിനെ ഈ കേസിലും പ്രതി ചേര്‍ത്ത് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യുക.