കേരളം
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം ; ഓപ്പറേഷൻ പി ഹണ്ട്: 15 പേരെ അറസ്റ്റ് ചെയ്തു
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബർ ഡോമിന് കീഴിൽ രൂപീകരിച്ച CCSE (Counter Child Sexual Exploitation) ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ 656 കേന്ദ്രങ്ങൾ നിരീക്ഷിച്ച് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ 280 ടീമുകളായാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകൾ രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈൽ ഫോൺ, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, ലാപ്പ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ ഉൾപ്പെടെ, ഇതിനായി ഉപയോഗിച്ച 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.
5 മുതൽ 15 വരെയുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇവർ പ്രചരിപ്പിച്ചിരുന്നത്. സൗത്ത് സോൺ ഐജിയും സൈബർ ഡോം നോഡൽ ഓഫീസറുമായ പി. പ്രകാശ് ഐപിഎസ് ന്റെ മേൽനോട്ടത്തിൽ സൈബർ ഡോം ഓപ്പറേറ്റിംഗ് ഓഫീസർ ശ്യാം കുമാർ എ, രഞ്ജിത് ആർ.യു, അനൂപ് ജി.എസ്, വൈശാഖ് എസ്.എസ്, അരുൺരാജ്. ആർ, അക്ഷയ്, സന്തോഷ് എന്നിവരടങ്ങിയ സിസിഎസ്ഇ സൈബർഡോം ടീമാണ് ഓൺലൈൻ വഴി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിച്ച് കണ്ടെത്തിയത്. കൂടാതെ ബച്പൻ ബച്ചാവോ ആന്തോളൻ എന്ന എൻജിഒയും ഇതിന് വേണ്ടിയുള്ള സാങ്കേതിക സഹായം നൽകിയിരുന്നു.
അഞ്ച് വർഷം വരെ ശിക്ഷ യും, 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇവ.