കേരളം
കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൽ ജോസഫ് പുലിക്കോട്ടിലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കഴിഞ്ഞമാസം 10ന് അറസ്റ്റിലായ മാർട്ടിന്റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്.
മാസങ്ങളായി ഫ്ലാറ്റിൽ തടവിലായിരുന്ന യുവതി, പ്രതി ഭക്ഷണം വാങ്ങാൻ പുറത്തു പോയ തക്കം നോക്കി ഓടി രക്ഷപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
എറണാകുളത്തു ജോലി ചെയ്യുന്നതിനിടെ ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലായി ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിനിടെ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി.
ബന്ധത്തിൽ നിന്നു പിന്മാറാൻ ഒരുങ്ങിയതോടെ ദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി ഫ്ലാറ്റിലെത്തിച്ച് പൂട്ടിയിട്ടു പീഡിപ്പിക്കുയായിരുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായിരുന്നില്ല.
തുടർന്ന് സിറ്റി കമ്മിഷണർ ഉൾപ്പടെയുള്ളവരുടെ ഇടപെടലിലാണ് തൃശൂരിൽ വച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ നടപടിയെടുക്കാൻ വൈകിപ്പിച്ച എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർ നടപടി വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.