കേരളം
രാജ്യത്ത് ആദ്യമായി ട്രാൻസ്ജൻഡേഴ്സിന് പഠിക്കാൻ സ്‌കോളർഷിപ്പ് നൽകി സംസ്ഥാന സാക്ഷരതാ മിഷൻ
സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിൽ പഠിക്കുന്ന ട്രാൻസ്ജൻഡർ പഠിതാക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം പൂർത്തിയായതായി ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അറിയിച്ചു.
2020- 21 വർഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്സുകളിൽ പഠിക്കുന്ന 100 ട്രാൻസ്ജൻഡർ പഠിതാക്കൾക്കാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് ആശ്വാസമേകുന്നതിനായാണ് സ്‌കോളർഷിപ്പ് നൽകിയത്.
നാലാംതരം തുല്യതാകോഴ്സിൽ പഠിക്കുന്നവർക്ക് 1000 രൂപ വീതം നാല് മാസവും ഏഴാംതരത്തിന് 1000 രൂപ വീതം എട്ട് മാസവും പത്താംതരത്തിന് 1000 രൂപ വീതം പത്ത് മാസവും ഹയർ സെക്കൻഡറി പഠിതാക്കൾക്ക് 1250 രൂപ വീതം പത്ത് മാസവും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. 2018 മുതലാണ് ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നത്. മുൻപ് രണ്ട് ബച്ചുകളിലായി 158 ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് അനുവദിച്ചിരുന്നു.
ട്രാൻസ്ജൻഡർ വിഭാഗത്തിനു പ്രത്യേക തുടർവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളർഷിപ്പ് നൽകുകയും ചെയ്യുന്നത് കേരളത്തിൽ മാത്രമാണ്. ട്രാൻസ്ജൻഡർ പഠിതാക്കൾക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിച്ച സമന്വയ പദ്ധതിയിലെ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പിനുള്ള തുക ഓരോ വർഷവും സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നുണ്ട്.
സ്‌കോളർഷിപ്പ് നൽകാൻ തുടങ്ങിയതോടെ കൂടുതൽ ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് പഠനത്തിൽ സജീവമാകാൻ അവസരമുണ്ടായി.ഇതിനോടകം 39 പേർ പത്താംതരം തുല്യതകോഴ്സും 18 പേർ ഹയർ സെക്കൻഡറി തുല്യതാ കോഴ്സും വിജയിച്ചു. ഇത്തവണ 37 പേർ ഹയർ സെക്കൻഡറി പരീക്ഷയെഴുതി. 8 ട്രാൻസ്ജൻഡർ പഠിതാക്കൾ തിങ്കളാഴ്ച ആരംഭിക്കുന്ന പത്താം തരം തുല്യതാ പരീക്ഷയെഴുതുമെന്നും ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അറിയിച്ചു.