കേരളം
ഇഡിക്കെതിരായ സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതിയില്‍
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇ ഡി സമ്മർദ്ദം ചെലുത്തിയെന്ന് ചൂണ്ടിക്കാണിച്ചുള്ള സന്ദീപ് നായരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സന്ദീപിന്റെ പരാതിയിൽ ഇന്ന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ ഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാനും ഇവർക്ക് ബിനാമി സ്വത്തുക്കളുണ്ടെന്ന് മൊഴി നൽകാനുമാണ് തന്നെ നിർബന്ധിച്ചെന്നാണ് സന്ദീപിന്റെ പരാതി. ഈ കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രവും കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എം ശിവശങ്കർ കോടതിയിൽ നേരിട്ട് ഹാജരാകാതെ അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു, നിലവിൽ ജയിലിൽ കഴിയുന്ന മറ്റ് പ്രതികൾ ഓൺലൈൻ മുഖേന ഹാജരാകും.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് മൊഴിയായി നൽകാൻ ഇ.ഡി. ഉദ്യോഗസ്ഥൻ സമ്മർദം ചെലുത്തിയെന്ന് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് നൽകിയ ജാമ്യാപേക്ഷയിൽ പരാമർശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡി.ക്കെതിരേ കേസെടുക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപിന്റെ കത്തിന്റെയും അടിസ്ഥാനത്തിൽ കേസെടുക്കാമെന്നാണ് ഉപദേശം ലഭിച്ചിരിക്കുന്നത്.
ശബ്ദരേഖയിൽ സർക്കാർ കേസെടുക്കാൻ സാധ്യത കുറവാണ്. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നൽകിയതെന്ന് ഇ.ഡി.ക്ക് സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയിൽനിന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ.) ഇ.ഡി. മൊഴി ശേഖരിച്ചത്. ഇത് തെളിവുമൂല്യമുള്ളതിനാൽ ശബ്ദരേഖ വിവാദത്തിൽ ക്രൈംബ്രാഞ്ചിന് സ്വപ്ന നൽകിയ മൊഴിയെക്കാൾ പ്രാധാന്യമുണ്ട്.
ജയിൽ സൂപ്രണ്ട് മുഖാന്തരം സന്ദീപ് കോടതിക്ക് അയച്ച ഹർജിയിൽ കോടതി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഹർജിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി കോടതിക്ക് പോലീസിനോട് കേസെടുക്കാൻ നിർദേശിക്കാം. അല്ലെങ്കിൽ ഇ.ഡി. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാം. ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. ഇത്തരം നടപടികളിലേക്ക് പോയാൽമാത്രമേ പരാതി പൊതുരേഖയാവുകയുള്ളൂ.