കേരളം
വൈകാരികമായി കാണേണ്ടതില്ല; ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് കെ.കെ. ശൈലജ
മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനമാണെന്നും കെ.കെ. ശൈലജ. പാര്‍ട്ടി തന്നെയാണ് തന്നെ മന്ത്രിയാക്കിയത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. പുതിയതായി വരാന്‍ പോകുന്ന ടീമിന് നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും കെ.കെ. ശൈലജ പറഞ്ഞു.
താന്‍ മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കില്ല. വ്യക്തിയല്ല, ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. അതിന്‍റെ തലപ്പത്ത് താനായിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ ഇതൊന്നും വൈകാരികമായി എടുക്കരുത്. ഇനി വരുന്നവര്‍ക്കും മികച്ച പിന്തുണയുണ്ടായിരിക്കണം.
കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്ന മന്ത്രിമാര്‍ ആരും തുടരുന്നില്ലല്ലോ. കോവിഡ് പ്രതിരോധം ശൈലജ ടീച്ചര്‍ ഒറ്റക്ക് നടത്തിയതല്ലല്ലോ. വലിയ ഒരു ടീമാണ് കാര്യങ്ങള്‍ ചെയ്തത്. പാര്‍ട്ടി എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി നന്നായി ചെയ്യാന്‍ ശ്രമിച്ചു. അതില്‍ നല്ല സംതൃപ്തിയുണ്ട്. പുതിയ ആളുകള്‍ വരുമ്പോള്‍ അതിനേക്കാള്‍ നന്നായി ചുമതല നിര്‍വഹിക്കുമെന്നും കെ.കെ. ശൈലജ പറഞ്ഞ.
കെ.കെ. ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്. സി.പി.എം അനുഭാവികള്‍ ഉള്‍പ്പെടെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്.അതേസമയം മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ സി.പി.എം. ദേശീയ നേതാക്കള്‍ക്ക് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട് .
ശൈലജയെ ഒഴിവാക്കിയത് സംബന്ധിച്ച് സംസ്ഥാന നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. സംസ്ഥാന ഘടകമാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയ തീരുമാനമെടുത്തതെന്നും അതിനാല്‍ തന്നെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടെന്നും വൃന്ദ കാരാട്ട് പ്രതികരിച്ചു.