ദേശീയം
കോർപ്പറേറ്റ് കൃഷി നടത്തില്ലെന്ന് ഉറപ്പ് നൽകി റിലയൻസ്
കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഉറപ്പുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. കരാർ കൃഷി നടത്താനോ കോർപ്പറേറ്റ് കൃഷി നടത്താനോ ഉദ്ദേശമില്ല. 130 കോടി ജനങ്ങളുടെ അന്നദാതാക്കളായ കർഷകരോട് അങ്ങേയറ്റം ബഹുമാനം മാത്രമേയുള്ളൂ എന്നും റിലയൻസ് അറിയിച്ചു.
റിലയൻസ് റീട്ടെയ്ൽ ലിമിറ്റഡ് (ആർആർഎൽ), റിലയൻസ് ജിയോ എന്നിവയും തങ്ങളുടെ മാതൃസ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും കരാർ കൃഷി നടത്തില്ലെന്നാണ് കമ്പനി ഉറപ്പ് നൽകിയിരിക്കുന്നത്.
കരാർ കൃഷിയ്ക്കു വേണ്ടി ഇന്ത്യയിൽ ഒരു കൃഷി ഭൂമിയും വാങ്ങില്ല. കമ്പോള വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിളകൾ സംഭരിക്കില്ല. കാർഷിക ബിസിനസിലേയ്ക്ക് പ്രവേശിക്കാൻ തീരുമാനിച്ചിട്ടുമില്ലെന്ന് റിലയൻസ് അറിയിച്ചു.
തങ്ങളുടെ സബ്സിഡിയറിയായ റിലയൻസ് റീട്ടെയിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ലെന്ന് ആർഐഎൽ പറഞ്ഞു. “സർക്കാർ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന താങ്ങുവില (എംഎസ്‌പി) സംവിധാനം, അല്ലെങ്കിൽ കാർഷികോൽപ്പന്നങ്ങളുടെ ലാഭകരമായ പ്രതിഫല വിലയ്‌ക്കുള്ള മറ്റേതെങ്കിലും സംവിധാനം എന്നിവ കർശനമായി പാലിക്കാൻ ഞങ്ങൾ ഞങ്ങളുടെ വിതരണക്കാരോട് നിർബന്ധം പിടിക്കും” -റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.
കമ്പനിക്കെതിരെ നടക്കുന്ന വ്യാജ ആരോപണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ ഇന്ന് തന്നെ പരാതി നൽകുമെന്ന് റിലയൻസ് അറിയിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കർഷകരെ മറയാക്കി മറ്റ് താത്പ്പര്യങ്ങളോടെ പ്രവർത്തിക്കുന്നവരാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും റിലയൻസ് വ്യക്തമാക്കി.
കാർഷിക ഉൽപ്പന്നങ്ങൾക്കും ചരക്കുകൾക്കുമായി വിപണി ഉദാരവൽക്കരിക്കാൻ ശ്രമിക്കുന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സമീപ ദിനങ്ങളിൽ 500 ഓളം മൊബൈൽ ടവറുകളും ടെലികോം ഉത്പന്നങ്ങളും പഞ്ചാബിൽ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ടവറുകൾ നശിപ്പിച്ചതിനെതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെയും സ്വത്തുക്കളെയും നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ചില നിക്ഷിപ്ത താൽപ്പര്യക്കാരും ബിസിനസ്സ് എതിരാളികളുമാണ് അക്രമത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.