Covid 19
സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കേ ഈടാക്കാവൂ എന്ന് ഹൈക്കോടതി
കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അനുസരിക്കണമെന്ന് ഹൈക്കോടതി. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നായിരുന്നു സര്‍ക്കാരിന്റെ വിജ്ഞാപനം. ജനങ്ങളെ കൊള്ളയടിക്കുകയാണ് പല സ്വകാര്യ ആശുപത്രികളും ചെയ്യുന്നതെന്നും അത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വലിയ ക്രമക്കേടുകള്‍ പല സ്വകാര്യ ആശുപത്രികളിലും കാണുന്നുണ്ട്. ഒരു വാര്‍ഡില്‍ ആകെ രണ്ട് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ രോഗിയില്‍നിന്നും രണ്ട് കിറ്റുകളുടെ വില ഈടാക്കുന്നു. ഇത് പാടില്ല. ഉപയോഗിക്കുന്ന രണ്ട് കിറ്റുകളുടെ ആനുപാതികമായ തുക മാത്രമേ ഓരോ രോഗിയില്‍നിന്നും ഈടാക്കാന്‍ പാടുള്ളൂ എന്ന് കോടതി നിര്‍ദേശിച്ചു. ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി പല സ്വകാര്യ ആശുപത്രികളിലും ഉണ്ട്. പാരസെറ്റാമോളിന് മാത്രം 25 മുതല്‍ 45 രൂപവരെ വാങ്ങിയ ആശുപത്രികളുണ്ട്. ഇത് പരിശോധിച്ച് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതി പറഞ്ഞു.
സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളാണ് ഈ സാഹചര്യത്തില്‍ വലിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആരോഗ്യ മേഖല നൂറു ശതമാനം സജ്ജരായി ഇപ്പോള്‍ നീങ്ങുകയാണ്, അത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ന്യായീകരിക്കാനാകാത്ത തുക രോഗികളില്‍നിന്ന് വാങ്ങുന്നത് വലിയ തെറ്റുതന്നെയാണ്. 1000 രൂപ ദിവസക്കൂലിയുള്ള ആള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ബില്ല് നല്‍കുന്നത് നീതീകരിക്കാനാവുന്ന കാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ പിടിവാശി കാണിക്കരുതെന്നും ഇത് ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. രണ്ടുമൂന്ന് മാസമെങ്കിലും ഇതിനോട് സഹകരിച്ചേ പറ്റൂ. ഉത്തരവ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും എഫ്എല്‍ടിസികള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
സർക്കാർ നിശ്ചയിച്ച നിരക്ക്, സർക്കാർ ഉത്തരവിൽ നിന്ന്.
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ അടക്കമുള്ളവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയതിനെ കോടതി പ്രശംസിച്ചു. ഇത് സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു.
Also read: 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാമോ…; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
ജനറല്‍ വാര്‍ഡില്‍ രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില്‍ ആണെങ്കില്‍ അഞ്ച് പിപിഇ കിറ്റുകള്‍ വരെ ആകാമെന്നും സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും വിജ്ഞാപനത്തിലുണ്ട്. സിടി സ്‌കാന്‍ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Also read: സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 31,209 പേര്‍ രോഗമുക്തി നേടി