കേരളം
തപാൽ വോട്ടുകളുടെ കണക്ക് പുറത്ത് വിടണം; ആവശ്യവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ
തപാൽ വോട്ടുകളുടെ യഥാർത്ഥ കണക്ക് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അഞ്ച് യു ഡി എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ. അപേക്ഷകരുടെ എണ്ണം, അച്ചടിച്ചവയുടെ എണ്ണം എന്നിവ അറിയിക്കണമെന്നാണ് ആവശ്യം. തപാൽ വോട്ടുകളിൽ ക്രമക്കേട് നടന്നുവെന്നാണ് യു ഡി എഫിന്റെ ആരോപണം.
നടപടികൾ സുതാര്യമായിരുന്നില്ലെന്നും യു ഡി എഫ് പറയുന്നു. ഈ സാഹചര്യത്തിലാണ് അഞ്ച് സ്ഥാനാർത്ഥികൾ പരാതിയുമായി എത്തുന്നത്. കുണ്ടറയിലെ സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്, കൊല്ലത്തെ ബിന്ദു കൃഷ്ണ, പുനലൂരിലെ അബ്ദുറഹ്മാൻ രണ്ടത്താണി,വർക്കലയിലെ ബി.ആർ.എം ഷഫീർ, കുറ്റ്യാടിയിലെ പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് കമ്മീഷനെ സമീപിച്ചത്.
തങ്ങളുടെ മണ്ഡലത്തിൽ എത്ര പേർ തപാൽ വോട്ടിനപേക്ഷിച്ചു. എത്ര വോട്ടുകൾ ഇഷ്യൂ ചെയ്തു, എത്ര ബാലറ്റുകൾ അച്ചടിച്ചു. എന്നതുൾപ്പടെയുള്ള വിവരങ്ങളാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടികയിൽ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
ഒറ്റപ്പെട്ട ചില പരാതികളാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. മേൽവിലാസത്തിൽ ഉണ്ടായ മാറ്റം ഉൾപ്പടെയുള്ളവയാകും വീണ്ടും തപാൽ വോട്ട് വന്നതെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.