കേരളം
തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി ജനത്തിന്റെ ‘റേറ്റിംഗ്’; വിലയിരുത്താൻ പ്രത്യേക സംവിധാനം
തദ്ദേശ സ്ഥാപനങ്ങളുടെ മികവ് വർദ്ധിപ്പിക്കാൻ ജനങ്ങളുടെ വിലയിരുത്തലിന്റെ (സിറ്റിസൺസ് ഫീഡ്ബാക്ക്) അടിസ്ഥാനത്തിൽ റേറ്റിംഗ് സമ്പ്രദായം നടപ്പാക്കും. ഇതിനായി പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും.
മാലിന്യ സംസ്‌കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമ്മാർജനം, ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ പരോഗതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനത്തിലാകും റേറ്റിംഗ്.
എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഫീൽഡ് തലത്തിലുള്ളവർക്കും റേറ്റിംഗ് വേണമെന്ന നിർദ്ദേശവും സർക്കാർ പരിഗണനയിലാണ്. വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമതയും മാനേജ്‌മെന്റ് പാടവവും ജനസമ്പർക്ക മനോഭാവവും വർദ്ധിപ്പിക്കാൻ ഐ.ഐ.എം സഹകരണത്തോടെ ജൂണിൽ വിപുലമായ പരിശീലനം ആരംഭിക്കും. വകുപ്പിൽ പ്രൊഫഷണലിസം നടപ്പാക്കുകയാണ് ലക്ഷ്യം.
ഏകീകൃത തദ്ദേശ വകുപ്പിലെ ഈ വർഷത്തെ സ്ഥലംമാറ്റം ഏപ്രിലിൽ പൂർത്തിയാക്കും. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ചരിത്രത്തിലാദ്യമായി ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിക്കും.