കേരളം
പത്തനംതിട്ട റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമനം: കൂടുതൽ ചട്ടലംഘനങ്ങൾ നടന്നെന്ന് കണ്ടെത്തൽ
പത്തനംതിട്ടയിൽ റവന്യു വകുപ്പിലെ എൽഡി ക്ലർക്ക് നിയമന ഉത്തരവ് കൈമാറിയ രീതിയിൽ കൂടുതൽ ചട്ടലംഘനങ്ങൾ. ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാൻ എത്തിയ ശേഷമാണ് അടൂർ തഹസിൽദാർക്ക് നിയമന ഉത്തരവിന്റെ പകർപ്പ് കിട്ടിയത്. ശിരസ്തദാറിന്റെ നിർദേശ പ്രകാരമാണ്, തഹസിൽദാർ ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിച്ചത്.
പത്തനംതിട്ടയിൽ എൽഡി ക്ലർക്ക് നിയമനം കിട്ടിയ 25 പേരുടെ പട്ടികയിൽ നിന്ന് മുൻകൂട്ടി നിയമന ഉത്തരവ് കിട്ടിയ രണ്ട് പേരും അടൂർ താലൂക്ക് ഓഫീസിലാണ് ജോലിയിൽ പ്രവേശിച്ചത്. അടൂർ തഹസിൽദാർക്ക് മുന്നിലാണ് ഇരുവരും സർട്ടിഫിക്കേറ്റുകളുമായി ഹാജരായത്. എന്നാൽ 21 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ നിയമനം കിട്ടിയ രണ്ട് പേരും താലൂക്ക് ഓഫിസിലെത്തിയപ്പോഴാണ് തഹസിൽദാർ നിയമനം സംബന്ധിച്ച വിവരം അറിയുന്നത്.
നിയമന ഉത്തരവിന്റെ പകർപ്പ് കിട്ടാത്തതിനെ തുടർന്ന് തഹസിൽദാർ കളക്ട്രേറ്റിലെ ശിരസ്തദാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഉത്തരവുമായെത്തിയ ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാമെന്നായിരുന്നു ശിരസ്തദാറിന്റെ നിർദേശം. ഇതിന് പിന്നാലെ തന്നെ കളക്ട്രേറ്റിൽ നിന്ന് തഹസിൽദാർക്ക് ഇമെയിൽ മുഖാന്തരം ഉത്തരവ് അയച്ച് നൽകുകയും ചെയ്തു. സാധാരണ ഗതിയിൽ നിയമനം കിട്ടിയ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റേഡ് തപാൽ വഴി ഉത്തരവ് അയച്ചു കൊടുക്കുന്നതിനൊപ്പം തന്നെയാണ് ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയേണ്ട മേൽഉദ്യോഗസ്ഥർക്കും പകർപ്പ് അയക്കുക. 25 പേരടങ്ങുന്ന പട്ടികയിൽ ആദ്യം ജോലിയിൽ പ്രവേശിച്ചാൽ സർവീസ് സീനിയോരിറ്റി പോലും കിട്ടാൻ ഇടയില്ലെന്നിരിക്കെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതെന്തിനെന്നാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൻജിഒ സംഘ് ആവശ്യപ്പെടുന്നത്.