ദേശീയം
മഹാരാഷ്ട്രയിൽ ഓക്‌സിജന്‍ ടാങ്കറില്‍ ചോര്‍ച്ച; നിരവധി രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഓക്‌സിജന്‍ ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് നിരവധി രോഗികള്‍ മരിച്ചു. ഇതുവരെ 22 പേരാണ് മരിച്ചത് എന്ന് ജില്ലാ കളക്ടര്‍ സൂരജ് മന്ദാരെ അറിയിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്‌സിജന്‍ കിട്ടാതായി. ഇതാണ് മരണത്തിന് കാരണം. ടാങ്കില്‍ ചോര്‍ച്ചയുണ്ടാകാനുള്ള കാരണം അവ്യക്തമാണ്.
ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.മരിച്ചവരില്‍ കൊറോണ രോഗം ബാധിച്ചവരും ഉള്‍പ്പെടും. കൊറോണ രോഗികളായ 11 പേര്‍ മരിച്ചുവെന്ന് നേരത്തെ മന്ത്രി ഡോ. രാജേന്ദ്ര സിംഗാനെ പറഞ്ഞിരുന്നു. നാസിക്ക് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ആശുപത്രി നടത്തിപ്പുകാര്‍. സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
വിശദമായ റിപ്പോര്‍ട്ട് വൈകാതെ കിട്ടണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ചോര്‍ച്ചയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ചോര്‍ച്ചയെ തുടര്‍ന്ന് 30 മിനുട്ട് ഓക്‌സിജന്‍ നിലച്ചു. ഓക്‌സിജന്‍ ആവശ്യമുള്ള 150 രോഗികളാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഓക്‌സിജന്‍ കിട്ടാതായതോടെ രോഗികള്‍ മരണ വെപ്രാളത്തിലായി.
ഇതോടെ കൂടെയുണ്ടായിരുന്ന കുടുംബാഗംങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു. ആശുപത്രിക്ക് പുറത്ത് കൂറ്റന്‍ ഓക്‌സിജന്‍ ടാങ്കുണ്ട്. ഇവിടെ ചോര്‍ച്ച കാരണം പുക മൂടിയ രൂപത്തിലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചു. ഓക്‌സിജന്‍ ആവശ്യമുള്ള 31 രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.