ദേശീയം
പ്രാണ വായു ലഭിക്കാതെ പിടഞ്ഞ് ഡൽഹി; രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ച് ആശുപത്രികൾ
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുകയാണ്. ഡൽഹിയിൽ അതിരൂക്ഷമായി ഓക്സിജൻ ക്ഷാമം തുടരുകയാണ് ഇന്നും. ഓക്സിജൻ ഇല്ലാത്തതിനാൽ ഫോർട്ടിസ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്.
നിലവിൽ ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുള്ളത് 60 രോഗികളാണ്. എന്നാൽ രണ്ട് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബിലെ അമൃത് സറിലും ഡൽഹിയിലും 31 രോഗികൾ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു.
രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്. തെക്കു പടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 പേർ മരിച്ചത്. അതേസമയം, അമൃത് സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു.
ഇത് ആദ്യമായല്ല ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രിയിൽ മരിക്കുന്നത്. ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു.