കേരളം
‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളെ വിട്ട് പോകല്ലേ…’ ; പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഉറപ്പ്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തില്‍ നാടകീയ രംഗങ്ങള്‍. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി നേതാവേ… കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളെ വിട്ട് പോകല്ലേ… എന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
ഇതിനിടെ, ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. കോണ്‍ഗ്രസ് പതാകയുമായിട്ടായിരുന്നു ഇയാല്‍ വീടിന് മുകളില്‍ കയറി ഇരുപ്പുറപ്പിച്ചത്. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടിലേക്കെത്തിയ ഉമ്മന്‍ചാണ്ടിയുടെ കാര്‍ ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കാറില്‍ ഉമ്മന്‍ചാണ്ടിയെ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കാറിനെ വളഞ്ഞു. മുത്തേ മുത്തേ മണിമുത്തേ… ഞങ്ങടെ ഓമന നേതാവേ… വിട്ടുതരില്ല, വിട്ടുതരില്ല…, കുഞ്ഞൂഞ്ഞ് ഭരിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രവര്‍ത്തകര്‍ മുഴക്കി.
ഞങ്ങള്‍ക്കൊന്നേ നേതാവ്…ഉമ്മന്‍ചാണ്ടി, ഉമ്മന്‍ചാണ്ടി.. വിട്ടുതരില്ല…വിട്ടുതരില്ല…, ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ജീവന്‍ വരെ നല്‍കാമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അതേസമയം പുതുപ്പള്ളി വിട്ട് പോകില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപിച്ചെന്നും നിലവിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മണ്ഡലം വിടില്ലെന്ന് ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന അണികളോടാണ് ഉമ്മന്‍ചാണ്ടി പ്രഖ്യാപനം നടത്തിയത്. അണികള്‍ ആഹ്ലാദത്തോടെ പ്രഖ്യാപനം ഏറ്റെടുത്തു.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് അറിയിച്ചുവെന്ന് അദ്ദേഹവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡിസിപി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. നോമിനേഷന്‍ കൊടുക്കുന്ന തിയതി അടക്കം ഇപ്പോള്‍ തീരുമാനിക്കും.
വീടിനുള്ളില്‍ വച്ച് തന്നെ പുതുപ്പള്ളിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനുണ്ടാക്കണമെന്ന് അണികള്‍ ആവശ്യപ്പെട്ടതോടെ നേതാക്കളെ വിളിച്ച് ഉമ്മന്‍ചാണ്ടി തീരുമാനം അറിയിക്കുകയായിരുന്നു.