രാജ്യാന്തരം
വുഹാനിൽ പുതിയ കൊവിഡ് കേസുകൾ; മുഴുവൻ ജനങ്ങളേയും പരിശോധിക്കാൻ അധികൃതർ
ചൈനീസ് നഗരമായ വുഹാനിലെ മുഴുവൻ ജനങ്ങളേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ. ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത ഇടമായിരുന്നു വുഹാൻ. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ, ഒരു വർഷത്തിലധിക കാലമായി പുതിയ കേസുകളൊന്നും വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എന്നാൽ ഇപ്പോൾ പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവൻ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും. നഗരത്തിൽ ഏഴ് കുടിയേറ്റ തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും വുഹാൻ നഗര അധികൃതർ അറിയിച്ചു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ചൊവ്വാഴ്ച ചൈനയിൽ 61 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.