കേരളം
നെഹ്റു ട്രോഫി വള്ളംകളി: മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജലരാജാവ്
68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. 4.30.77 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമതെത്തിയത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്.
സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ ചുണ്ടന്റെ ക്യാപ്റ്റൻ. കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. 4.31.57 മിനിറ്റിലാണ് ഇവർ ഫിനിഷ് ചെയ്തത്. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന് മൂന്നാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് നാലാം സ്ഥാനവുമാണ്. 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആലപ്പുഴ പുന്നമട കായലിൽ വീണ്ടും ആവേശം നിറഞ്ഞത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവഹിച്ചത്. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു.മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, പി പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.