ക്രൈം
നടൻ രാജൻ പി ദേവിന്‍റെ മകന്‍ ഉണ്ണി പി ദേവിന്‍റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
നടൻ രാജൻ പി ദേവിന്‍റെ മകന്‍ ഉണ്ണി പി ദേവിന്‍റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത. ഉണ്ണിയുടെ ഭാര്യ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് പ്രിയങ്കയെ വെമ്പായത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃപീഡനമാണ് പ്രിയങ്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രിയങ്ക അങ്കമാലിയിൽ നിന്നും വെമ്പായത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്.
2019 നവംബർ 21 നായിരുന്നു പ്രിയങ്കയുടെയും, ഉണ്ണിയുടെയും വിവാഹം. സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്താവിൽ നിന്നും നിരന്തരം മർദ്ദനമേൽക്കേണ്ടി വന്നിരുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. മര്‍ദ്ദനമേറ്റതിന്‍റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ആരോപണങ്ങളിൽ ഉണ്ണി പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. മിഥുൻ മാനുവല്‍ തോമസിന്‍റെ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി.പി.ദേവ് ശ്രദ്ധ നേടുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലു വേഷമിട്ടിട്ടുണ്ട്.