കേരളം
മങ്കിപോക്സ്: കേന്ദ്രസംഘം ഇന്ന് മെഡിക്കൽ കോളജിൽ;രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി
മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കണ്ടെത്തിയത്. ഇവരെ നിരീക്ഷണത്തിലാക്കി. എന്നാൽ കാർ ഡ്രൈവറെ കണ്ടെത്താനായില്ല. അതിനിടെ മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ഇന്ന് കേന്ദ്രസംഘം സന്ദർശിക്കും.
ആശങ്ക വേണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്. നിലവില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി. ഈ അഞ്ച് ജില്ലകളില്‍ ഉള്ളവര്‍ രോഗം സ്ഥിരീകരിച്ച യുവാവുമായി വിമാനത്തിൽ ഒന്നിച്ച് യാത്ര ചെയ്തവരാണ്.
യുവാവ് എത്തിയ ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ അടുത്ത സീറ്റുകളിൽ ഇരുന്ന 11 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഇതു കൂടാതെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, ആദ്യം ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെർമന്റോളജിസ്റ്റ് എന്നിവരാണു പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്.
രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെയാണ് കണ്ടെത്താനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിലുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ മാത്രമേ ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കൂ.