കേരളം
എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തി
ബലാത്സംഗക്കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തി. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നുമാണ് എംഎൽഎയുടെ പ്രതികരണം.
“ഞാനൊരു കുറ്റവും ചെയ്തിട്ടില്ല, അതെല്ലാം കോടതിയുടെ മുന്നിൽ ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും”, എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കോടതിയുടെ മുന്നിലാണ് ഇപ്പോൾ കോസുള്ളത്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്, ആ നിബന്ധനകൾ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കോടതിയിൽ തെളിയിക്കപ്പെടും. ഞാൻ കുറ്റവിമുക്തനാകും അതിലെനിക്ക് ഉത്തമവിശ്വാസമുണ്ട്”, എൽദോസ് പറഞ്ഞു.
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും പാർട്ടിക്ക് തന്റെ വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എംഎൽഎക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ച് ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ളതാണ് ഉപാധികൾ.