ദേശീയം
20 രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി; ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം
ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ ചികിത്സിക്കുന്നതിനുള്ള മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു. രോഗികളെ ചികിത്സിക്കുന്നതിനും, സാമ്പിൾ പരിശോധിക്കുന്നതിനുമുള്ള മാർഗ്ഗനിർദേശങ്ങളാണ് ആശുപത്രികൾക്ക് നൽകിയത്. രാജ്യത്ത് ഇതുവരെ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ നേരത്തെ അറിയിച്ചിരുന്നു.
കുരങ്ങുപനി ബാധിത രാജ്യങ്ങളിലേക്ക് യാത്രാ നടത്തിയവരും പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐസിഎംആർ ഗവേഷക ഡോ. അപർണ മുഖർജി ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വളരെ അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗബാധ ഉണ്ടാകൂ എന്നും രാജ്യത്ത് നിലവിൽ കേസുകൾ ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സഹാചര്യമില്ലെന്നും ഐസിഎംആർ അറിയിച്ചു. രാജ്യത്ത് രോഗബാധ ഉണ്ടായാൽ നേരാടൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും ഐസിഎംആർ വ്യക്തമാക്കി.