കേരളം
കടബാധ്യത ; തിരുവനന്തപുരത്ത് സ്റ്റേഷനറി കടയുടമ ജീവനൊടുക്കി
തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ടുകാവ് സ്വദേശി എസ് വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തച്ചോട്ടുകാവ് പ്രാരം ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. വീടിന്റെ സണ്‍ഷെയ്ഡില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കോവിഡിനെ തുറന്ന് കട തുറക്കാന്‍ കഴിയാതിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് വിജയകുമാറിന്റെ സഹോദരന്‍ പറഞ്ഞു. കട തുറക്കാനാകാതിരുന്നതോടെ വീടു വെയ്ക്കാന്‍ എടുത്ത ലോണുകളുടെ തിരിച്ചടവ് അടക്കം മുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേസമയം ലോക്ക് ഡൗൺ കാലത്ത് നിരവധി വ്യാപാരികളാണ് പ്രതിസന്ധിയിലായത്.
ലോക്ക്‌ഡൗൺ കാരണം ഇതുവരെ തുറക്കാൻ അനുവദിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരുന്നു. വ്യാപാരികളുടെ വായ്‌പകൾക്ക് ഒരു വർഷത്തേക്ക് പലിശരഹിത മോറിട്ടോറിയം പ്രഖ്യാപിക്കണം. ലോക്ക്ഡൗൺ കാലത്ത് അടഞ്ഞുകിടന്ന ദിവസത്തെ വാടക പൂർണമായും ഒഴിവാക്കാൻ നടപടിയെടുക്കണം.
വ്യാപാരി ക്ഷേമനിധിയിൽ നിന്ന് കുറഞ്ഞത് പതിനായിരം രൂപ കോവിഡ് ധനസഹായം നൽകണം. ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കുന്നതിനും ലൈസൻസുകൾ പുതുക്കുന്നതിനുമുള്ള കലാവധി നീട്ടണം. ചെറുകിട വ്യാപാരികൾക്ക് നാമമാത്ര പലിശക്ക് വായ്‌പകൾ അനുവദിക്കണം. ലോക്ക് ഡൗൺ സമയത്തും കുത്തക കമ്പനികൾക്ക് ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കണം.