കേരളം
മന്ത്രി ബിന്ദുവിനെതിരായ ഹർജി ചൊവ്വാഴ്ച ലോകായുക്ത പരിഗണിക്കും
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി ലോകായുക്ത അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹർജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദമായിരിക്കെ ഈ കേസുകളിൽ ലോകായുക്തയുടെ നിരീക്ഷണങ്ങൾ ശ്രദ്ധാകേന്ദ്രമാകുകയാണ്.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. വിസിയെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവർണർക്ക് കത്തുകൾ നൽകിയത് അഴിമതിയും അധികാര ദുർവിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും ചട്ടം മറികടന്നു വേണ്ടപ്പെട്ടവർക്ക് പണം നൽകിയെന്ന ഹർജിയാണ് പിണറായി വിജയനെതിരെയുള്ളത്. ഈ ഹർജി ഫെബ്രുവരി നാലിന് പരിഗണിക്കും. ദുരിതം അനുഭവിക്കുന്നവർക്കു നൽകാനുള്ള പണം സർക്കാരിനു വേണ്ടപ്പെട്ടവർക്കു ചട്ടം മറികടന്നു നൽകിയെന്നാണു ഹർജിയിലെ ആരോപണം. ഈ ഹർജിയിൽ മുഖ്യമന്ത്രിക്ക് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങളും എതിർകക്ഷികളാണ്.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണത്തെത്തുടർന്ന് മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു നൽകിയത്, ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ മരണത്തിനു പിന്നാലെ സ്വർണപ്പണയം തിരികെയെടുക്കാൻ 8 ലക്ഷം രൂപയും കാർ വായ്പ അടച്ചു തീർക്കാൻ 6 ലക്ഷം രൂപയും നൽകിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾക്കു പുറമേ ദുരിതാശ്വാസ നിധിയിൽനിന്ന് 20 ലക്ഷം രൂപ നൽകിയത് എന്നിവയാണ് ചോദ്യം ചെയ്തിട്ടുള്ളത്.