ദേശീയം
കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം…; പ്രധാനമന്ത്രിക്ക് മുന്നില്‍ 9 നിര്‍ദേശങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിർത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംയുക്തമായി കത്തയച്ചു. കൊവിഡ് സൗജന്യ വാക്‌സിനേഷന്‍, സെന്‍ട്രല്‍ വിസ്ത പ്രോജക്ട് നിര്‍ത്തിവയ്ക്കുക അടക്കം ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തില്‍ ഉള്‍പ്പെടുന്നത്.
നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉദ്ദേശിച്ച് കത്തെഴുതിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ സംയുക്ത നീക്കം. മായവതിയുടെ ബിഎസ്പി, ആംആദ്മി പാര്‍ട്ടി ഒഴികെ പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ എല്ലാം കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. രാജ്യത്ത് കൊവിഡ് മഹാദുരന്തമായി മാറുകയാണെന്ന് കത്തില്‍ സൂചിപ്പിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ ശ്രമിച്ചിരുന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നു.
അന്ന് ഞങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു, ഇതാണ് ഇത്തരം ഒരു ദുരന്തത്തിലേക്ക് എത്താന്‍ കാരണം – കത്തില്‍ കുറ്റപ്പെടുത്തുന്നു.പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന 9 നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്. അന്തര്‍ദേശീയമായതും, പ്രദേശികമായതുമായ എല്ലാ വാക്സിനുകളും പ്രയോജനപ്പെടുത്തുക, സൗജന്യവും, സാര്‍വത്രികവും കൂട്ടയതുമായ വാക്സിനേഷന്‍ നടത്തുക, രാജ്യത്ത് കൂടുതല്‍ വാക്സിന്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ ഒരുക്കുക,
വാക്സിന് അനുവദിച്ച ബഡ്ജറ്റ് വിഹിതം 35000 കോടി ചിലവഴിക്കുക, സെന്‍ട്രല്‍ വിസ്ത പദ്ധതി റദ്ദാക്കി ആ പണം വാക്സിനും, മരുന്നിനുമായി വിനിയോഗിക്കുക, ജോലി ഇല്ലാത്തവര്‍ക്ക് മാസം 6000 രൂപ അനുവദിക്കുക
ആവശ്യക്കാര്‍ സൗജന്യ ഭക്ഷ്യധാന്യം അനുവദിക്കുക, കണക്കില്‍പ്പെടാത്ത സ്വകാര്യ ഫണ്ടുകള്‍ പിഎം കെയര്‍ ഫണ്ടിലേക്ക് മാറ്റി കൊവിഡ് പ്രതിരോധത്തിന് വേണ്ടി ചെലവഴിക്കുക,കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്, കൊവിഡിന് കര്‍ഷകര്‍ ഇരകളാകുന്നത് തടയുക.